Wednesday, March 25, 2026

കരിമ്പം ശ്രീ കുണ്ടത്തിൽ പുതിയ ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എഴുന്നള്ളത്ത് പരിധിയിൽ നിയന്ത്രണം

കരിമ്പം: തളിപ്പറമ്പ് കരിമ്പം ശ്രീ കുണ്ടത്തിൽ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവ ചടങ്ങുകൾക്ക് ഇന്ന് തുടക്കമായി. ബുധനാഴ്ച രാവിലെ 6.30-നും 7.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രത്തിൽ പൂരക്കുട്ടി പൂവിട്ടതോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.


 ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകളിലൊന്നായ തമ്പുരാട്ടിയുടെയും പരിവാരങ്ങളുടെയും കുളിച്ചെഴുന്നള്ളത്ത് മാർച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രക്കടവിൽ നടക്കും.

മാർച്ച് 28 ശനിയാഴ്ച രാവിലെ 7 മണി മുതൽ തമ്പുരാട്ടിയുടെ ഭവനങ്ങളിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കുന്നതാണ്. ഇ.ടി.സി, ഉദയംകണ്ടി, ചവനപുഴ, ചുഴിപ്പാൽ, പാറക്കണ്ടം, മയങ്ങിയിൽ, കരിമ്പം പാലം എന്നീ പ്രദേശങ്ങളിലൂടെയാകും അന്നേദിവസം എഴുന്നള്ളത്ത് കടന്നുപോകുന്നത്. 


എന്നാൽ ക്ഷേത്രനടയിൽ നടത്തിയ താംബൂല പ്രശ്നവിധി പ്രകാരവും നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തും എഴുന്നള്ളത്ത് പരിധിയിൽ ക്ഷേത്രക്കമ്മിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 


ഇതുപ്രകാരം കോടലേരി പാലം വരെയുള്ള ഭാഗങ്ങളിൽ മാത്രമേ എഴുന്നള്ളത്ത് ഉണ്ടായിരിക്കുകയുള്ളൂ. ചാണ്ടിക്കരി, താഴെ ചൊറുക്കള എന്നീ ഭാഗങ്ങൾ ഇത്തവണ എഴുന്നള്ളത്ത് പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തുടർന്നുള്ള ദിവസങ്ങളിൽ മാർച്ച് 29 ഞായറാഴ്ച മുണ്ടേരി ഭാഗത്ത് എഴുന്നള്ളത്ത് നടക്കുമെങ്കിലും ബാവുപ്പറമ്പ്, മുയ്യം എന്നീ ഭാഗങ്ങൾ ഒഴിവാക്കി. മാർച്ച് 30 തിങ്കളാഴ്ച കൊയ്യത്ത് കുന്ന്, കങ്കാണംചാൽ, വരഡൂൽ അമ്പലം ഭാഗം, വേളിപ്പാറ പകുതി എന്നിവിടങ്ങളിൽ എഴുന്നള്ളത്ത് തുടരും.


 ആഘോഷങ്ങളുടെ സമാപന ദിവസമായ മാർച്ച് 31-ന് പനക്കാട്, ചെറുവയൽ, വെള്ളാരംപാറ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉച്ചയ്ക്ക് ചെറുവയൽ പൂരക്കടവിൽ പൂരക്കുളി നടക്കും. തുടർന്ന് ഇല്ലത്തേക്ക് പോകുന്ന ചടങ്ങിൽ ഇരുവശ്ശി ഭാഗം ഒഴിവാക്കി നേരിട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതാണ്. ക്ഷേത്രത്തിലെ മറ്റ് ആചാരപരമായ ചടങ്ങുകൾ മുൻകാലങ്ങളിലെപ്പോലെ തന്നെ യഥാവിധി നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു.